Hero Image

അമർനാഥ് യാത്ര ആരംഭിക്കാറായി; അറിയാം ഈ നിഗൂഢമായ ഗുഹാക്ഷേത്രത്തെ കുറിച്ച്

ലോകത്തിലെ ഏറ്റവും നിഗൂഢമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ജമ്മു കശ്മീരിലെ അമർനാഥിലെ ഗുഹാക്ഷേത്രം. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. ഇതിനെയാണ് ഹിമലിംഗം എന്നു പറയുന്നത്. ഗുഹയിൽ ജലം ഇറ്റു വീണ് ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്ത് ഈ മഞ്ഞുരുകി ലിംഗം അപ്രത്യക്ഷമാകാറുമുണ്ട്.

ശ്രീനഗറില്‍നിന്നും 145km അകലെ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിൽ 150 അടി ഉയരവും 90 അടി വീതിയുമുളള പ്രകൃതിനിർമിത ക്ഷേത്രമാണ് അമർനാഥിലേത്. വര്‍ഷത്തില്‍ മുപ്പത് മുതല്‍ നാല്‍പ്പത് ദിവസം വരെയാണ് ഇവിടെ തീര്‍ഥാടനത്തിനെത്തുവാന്‍ സാധിക്കുക.

ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപം കൊള്ളുന്ന ഹിമലിംഗം പൗർണമി നാളിൽ പൂർണരൂപത്തിൽ വിളങ്ങും.ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണു വിശ്വാസം.

ഒരിക്കൽ പാർവതീ ദേവി മഹാദേവനോട് അദ്ദേഹത്തിന്റെ അമരത്വത്തിന്റെ രഹസ്യം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു. തന്റെ അമരത്വത്തിന്റെ രഹസ്യം കേൾക്കുന്നവർക്ക് വീണ്ടും ജന്മമെടുക്കേണ്ടി വരുന്നതിനാൽ ഭഗവാൻ ദേവിയെയും കൂട്ടി ഹിമാലയത്തിന്റെ ഒഴിഞ്ഞകോണിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴി ഭഗവാന്റെ വാഹനമായ നന്ദിയെ പഹല്‍ഗാമിലും പാമ്പിനെ ശേഷ്നാഗിലും പഞ്ചഭൂതങ്ങളെ പഞ്ച്തര്‍ണിയിലും ഉപേക്ഷിച്ച ശേഷം പാർവതിയെയും കൂട്ടി അമര്‍നാഥ് ഗുഹയില്‍ എത്തി.

ഗുഹയില്‍ ആരും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ശിവൻ പാർവതീദേവിയോടു ആ മഹാരഹസ്യം വെളിപ്പെടുത്തി. യാദൃശ്ചികമായി രണ്ട് പ്രാവിന്‍റെ മുട്ടകള്‍ ആ ഗുഹയിൽ ഉണ്ടായിരുന്നു. മുട്ടകള്‍ വിരിയുകയും അമരത്വത്തിന്‍റെ രഹസ്യം കേള്‍ക്കുകയും ചെയ്തതിനാൽ പ്രാവുകൾക്ക് വീണ്ടും ജന്മമെടുക്കേണ്ടി വന്നത്രെ. അമര്‍നാഥിലേക്ക് പോകും വഴി ഇപ്പോഴും ആ പ്രാവുകളെ കാണാം. ഈ പ്രാവുകളെ തീർഥാടകർ ശിവനും പാർവതിയുമായിട്ടാണ് കണക്കാക്കുന്നത്.

ഏകദേശം 5000 വര്‍ഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഒരിക്കൽ ഒരു ആട്ടിടയൻ യാദൃശ്ചികമായി അമർനാഥ് ഗുഹയിൽ അകപ്പെട്ടു. അവിടെ കണ്ടുമുട്ടിയ മുനി ആട്ടിടയന് ഒരു സഞ്ചി നിറയെ കല്‍ക്കരി നല്‍കി. വീട്ടില്‍ എത്തി സഞ്ചി തുറന്നുനോക്കിയപ്പോൾ കല്‍ക്കരി മുഴുവന്‍ സ്വര്‍ണമായി മാറിയിരിക്കുന്നു. മുനിയോട് നന്ദി പറയാനായി തിരിച്ചെത്തിയ ആട്ടിടയൻ മുനിശ്രേഷ്ഠന് പകരം മഞ്ഞില്‍ രൂപം കൊണ്ട ശിവലിംഗമാണ് കണ്ടത്. ഗുഹാ ക്ഷേത്രം കണ്ടെത്തിയത് ഈ ആട്ടിടയനാണെന്നാണ് വിശ്വാസം. പിന്നീട് എല്ലാ വര്‍ഷവും സ്വയംഭൂവായ ഭഗവാനെ ആരാധിക്കാൻ ഭക്തർ എത്തി തുടങ്ങി.

ശ്രാവണമാസത്തില്‍ മാത്രം രൂപം കൊള്ളുന്ന ഹിമലിംഗത്തിന്റെ ഇടതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ ഗണപതിയായും വലതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ പാർവതീദേവിയായും കരുതിപ്പോരുന്നു. ഗുഹാമുഖം തെക്കോട്ടായതിനാൽ സൂര്യരശ്മി ക്ഷേത്രത്തിലെ ഹിമലിംഗത്തിൽ സ്പർശിക്കില്ല. അമർനാഥ് ഗുഹാക്ഷേത്രത്തിലെ ചെറിയ ഗുഹയിൽ നിന്നെടുക്കുന്ന വിഭൂതി ഭക്തന്മാർക്കു നൽകാനുളള അവകാശം ബത്കൂത് എന്ന ഗ്രാമത്തിലെ മുസ്ലിം മതസ്ഥർക്കാണ്. ഇവർക്കു തന്നെയാണ് വഴിപാടുകളുടെ മൂന്നിലൊരു ഭാഗത്തിന്റെ അവകാശവും. അമർനാഥിലേക്കുള്ള പാത തെളിച്ച് തീർഥാടനം സുഗമമാക്കിയതിനാലാണു ബത്കൂതിലെ മുസ്ലിം മതവിശ്വാസികൾക്ക് ഈ അവകാശങ്ങൾ നൽകപ്പെട്ടത്. മതസൗഹാർദ്ദത്തിന്റെ മാതൃകാസ്ഥാനമായി അമർനാഥ് ഹിമലിംഗക്ഷേത്രം യശസ്സുയർത്തി നിൽക്കുന്നു.

അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള ഈ വർഷത്തെ തീര്‍ഥാടന യാത്രക്ക് ജൂൺ 29-ന് തുടക്കമാകും. ഓഗസ്റ്റ് 19-ന് യാത്ര സമാപിക്കും. യാത്രക്ക് താല്പര്യമുള്ള തീർത്ഥാടകർക്ക് ഏപ്രിൽ 15 മുതൽ മുൻകൂർ ബുക്കിംഗ് നടത്തണമെന്ന് അമർനാഥ് ക്ഷേത്രം ഷ്രൈൻ ബോർഡ് അറിയിച്ചു.

READ ON APP